കോളേജിൽ പഠിക്കുന്ന കാലം മുതൽ ഇടതുപക്ഷ അനുഭാവം, സിനിമ,വായന,മദ്യപാനം, രാഷ്ട്രീയം, ഏതു കാര്യത്തിലും സ്വന്തമായ അഭിപ്രായം തുടങ്ങിയ ഒരു പിടി ദുശീലങ്ങളുണ്ട്. ജീവിതവിജയത്തിന് ഇവ ഒഴിവാക്കേണ്ടതാണെന്ന് തിരിച്ചറിയാൻ വൈകി. അതു കൊണ്ട് സർക്കാരിൽ അധ്യാപക ജോലിക്ക് ചേർന്നു. പല സ്ഥലത്തും പണിയെടുത്തു. കുറച്ചു നാൾ നിയമസഭയിൽ ഐ ടി കൺസൾട്ടന്റായി. മടുത്തപ്പോൾ തിരിച്ച് കോളേജിൽ വന്നു.(അതിപ്പോഴും തുടരുന്നു). താമസം തിരുവനന്തപുരത്തായതിനാൽ ബുദ്ധിജീവി സമ്പർക്കത്തിനും അനുബന്ധ പരിപാടികൾക്കും യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. ഒരു പേരില്ലെന്നേയുണ്ടായിരുന്നുള്ളു. ഇതിനിടെ സർക്കാരിന്റെ വയോജന വിദ്യാഭ്യാസ പരിപാടിയായ ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാമിന് അപേക്ഷിച്ചു. നമ്മുടെ ക്വാളിറ്റി പോരെന്ന് സർക്കാരിന് തോന്നിയതിനാലാകും ഐ ഐ ടി ബോംബെയിൽ അഡ്മിഷൻ കിട്ടി.
ഐ ഐ ടി യിൽ പിഎച്ച്ഡിക്ക് ചേർന്നത് 2010ൽ ആണ്. പത്തിരുപത് വർഷം കോളേജിലും പുറത്തും ജോലി ചെയ്തതിന് ശേഷം നാൽപത്തിരണ്ടാം വയസിലാണ് ആ കടുംകൈ ചെയ്യാൻ തോന്നിയത്. പെട്ടെന്ന് കുട്ടിലിട്ട പോലയായി. കുടുംബം തിരുവനന്തപുരത്ത്, ഞാൻ മുംബൈയിലും. റിസർച്ച് കടുകട്ടി. ഒരോ പരീക്ഷക്കും മാർക്ക് പൂജ്യമോ അതിനടുത്തോ. ഐ ഐ ടി ക്കാർക്ക് ഒരു ദയയുമുണ്ടായിരുന്നില്ല. മിനിമം ഗ്രേഡ് മേടിച്ചില്ലേൽ പുറത്താക്കും എന്ന് ഭീഷണി വന്നു. സോഷ്യൽ മീഡിയ ഉപയോഗമൊക്കെ നിറുത്തി. FEC ഗ്രൂപ്പിന്നും ഫ്രി സോഫ്റ്റ് വെയർ ഗ്രൂപ്പിന്നുമൊക്കെ ഇറങ്ങി. മറ്റു ബുദ്ധിജീവി നാട്യങ്ങൾക്ക് സുല്ലിട്ടു.
മാത്സ് ഒരു കാര്യവും ഓർമ്മയില്ല. സൈൻ ( x) ന്റെ ഡെറിവേറ്റീവ് ചോദിച്ചാൽ വാ പൊളിക്കും. കണക്കില്ലാതെ ഒരു കളിയും നടക്കുന്നില്ല. പ്രീഡിഗ്രി മുതൽ സകലതും റിവൈസ് ചെയ്തു. ഓൺ ലൈനും ഓഫ് ലൈനുമായി പലതും വായിച്ചു കൂട്ടി. ഒന്നൊന്നര വർഷമെടുത്തു ഒന്ന് നേരേ നിൽക്കാൻ.
2015ൽ മിനിമം റിക്വയർമെന്റ് കംപ്ലീറ്റ് ചെയ്തതിന്റെ പിറ്റേന്ന് സ്ഥലം കാലിയാക്കിക്കോളാൻ ഗൈഡ് പറഞ്ഞു. സർട്ടിറ്റ് ഒക്കെ വീട്ടിലെത്തിച്ചേക്കാം ഇവിടെ കണ്ടേക്കരുത്.
അങ്ങിനെ 2015 പകുതിയോടെയാണ് നാലര വർഷത്തെ മുംബൈ വാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയത്. ഇവിടെ വന്നപ്പോൾ ഒന്നും ചെയ്യാനില്ല. പഴയ കമ്പനിക്കാരൊക്കെ നമ്മളെ കൈവിട്ടു. ജാഡയൊന്നും പഴയപോലെ ചിലവാകുന്നില്ല. മാനവീയം വീഥിയിലും സെക്രട്ടറിയേറ്റ് നടയിലും നിന്നു നോക്കി. പച്ച പിടിക്കുന്നില്ല.
കോളേജിൻ പഠിപ്പിക്കാൻ ഒരു പേപ്പറും രണ്ട് ലാബും മാത്രം. റിസർച്ച് ടോപിക്കുമായി ഒരു ബന്ധവുമില്ല. നാലര വർഷത്തെ റിസർച്ച് പഴയ പല താൽപര്യങ്ങളുടേയും തീവ്രത കുറച്ചു കളഞ്ഞു. പാട്ട്, ടെക്, റേഡിയോ, സാഹിത്യം ഇത്യാദി പരിപാടികളൊക്കെ പയറ്റി നോക്കിയെങ്കിലും പഴയ ഒരു സുഖം ഒരിടത്തും കിട്ടാനില്ല.
അങ്ങനെയാണ് FB യിൽ എഴുതാൻ തുടങ്ങിയത്. തുടക്കത്തിൽ ഒന്നും രണ്ടും ലൈനൊക്കെ. പിന്നെ വമ്പൻ പോസ്റ്റുകളായി. ആദ്യം ഫ്രണ്ട്സിനെ അങ്ങനെ അധികം കൂട്ടിയിരുന്നില്ല. പഴയ FEC / ഫ്രീ സോഫ്റ്റ് വെയർ ചങ്ങതിമാരായിരുന്നു കൂടുതൽ. പിന്നെ പിന്നെ ഇഷ്ടം പോലെ ഫ്രണ്ട്സായി. എഴുതാനും കമന്റിടാനും നല്ല രസം. ഇതിനിടെ ജോലിയിൽ പ്രൊമോഷൻ വന്നതോടെ കോളേജിൽ ടെക്കിയെന്ന നിലയിൽ ഒന്നും ചെയ്യാൻ പറ്റില്ലെന്നായി. (അടിപിടിയും കുത്തിത്തിരിപ്പുംതീർന്നിട്ടു വേണ്ടേ :D). കോളെജിലെ ടെൻഷൻ മുഴുവൻ FB യിൽഎഴുതി തീർത്തു. പിന്നെ പിന്നെ അതു മാത്രമായി.
ഈയിടെ ജോലികൾ മുടങ്ങുന്നു എന്നും പല ഡെഡ് ലൈനുകളും കഴിഞ്ഞു പോയി എന്നും തോന്നി. ഫേസ് ബുക്ക് അഡിക്ഷൻ ഉണ്ടെന്ന് എല്ലാവരും പറയുന്നുമുണ്ട്. കുറെ പെൻഡിംഗ് പണികൾ തീർക്കാൻ അക്കൗണ്ട് ഒന്ന് ഡി ആക്ടിവേറ്റാക്കി. പഴയ എഴുത്തുകളുടെ എല്ലാം ബാക്ക് അപ് എടുത്തു. ഒരു വർഷം കൊണ്ടെഴുതിക്കൂട്ടിയ ചവറു കണ്ട് ഞാൻ തന്നെ ഞെട്ടി. അതിലെ കൊള്ളാവുന്നതെല്ലാം കൂടി കുത്തിക്കെട്ടി ഒരു പി ഡി എഫ് ആക്കി. പകുതി എഴുതിയവയും ഇനി എഴുതാനിരിക്കുന്നതും ചേർത്തു. ഡിങ്ക ഭഗവാന്റെ കൃപയുണ്ടെങ്കിൽ ഒരവാർഡ് തരപ്പെട്ടേക്കും. ഗിറ്റ് ഹബിൽ ഇട്ടിട്ടുണ്ട്.
PS: FEC was an prominent email group discussing matters related to kerala. It was very active aroud 2008-2010. I think it is defunct now.